പ്രഥമ പദമായ العَادِيَات ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
പ്രഥമ പദമായ العَادِيَات ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
ഇത് മക്കിയാണെന്നും മദനിയാണെന്നും തര്‍ക്കമുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്N1341, ജാബിര്‍N417, ഇക്‌രിമN154, ഹസന്‍ ബസ്വരിN1487, അത്വാഅ്N27 തുടങ്ങിയവര്‍ ഇത് മക്കീ സൂറയാണെന്നു പ്രസ്താവിച്ചിരിക്കുന്നു. അനസുബ്‌നു മാലികുംN1300 ഖതാദയുംN1513 പറയുന്നത് മദനിയാണെന്നത്രേ. ഇബ്‌നു അബ്ബാസിN1342ല്‍നിന്നാവട്ടെ രണ്ടഭിപ്രായവും ഉദ്ധരിക്കപ്പെടുന്നുണ്ട്; മക്കിയാണെന്നും മദനിയാണെന്നും. എന്നാല്‍, സൂറയുടെ പ്രതിപാദന ശൈലിയില്‍നിന്നും വ്യക്തമാകുന്നത് ഇത് മക്കിയാണെന്ന് മാത്രമല്ല, മക്കയില്‍ത്തന്നെ പ്രവാചകന്റെ ആദ്യനാളുകളില വതരിച്ചതാണെന്നാകുന്നു.
പരലോകത്തെ നിഷേധിക്കുകയോ അശ്രദ്ധമായി അവഗണിക്കുകയോ ചെയ്യുന്നതുകൊണ്ട് മനുഷ്യന്‍ ധാര്‍മികമായി എന്തുമാത്രം അധഃപതിച്ചുപോകുന്നു എന്ന് മനസ്സിലാക്കിത്തരുകയാണ് ഈ സൂറയുടെ ലക്ഷ്യം. അതോടൊപ്പം, പരലോകത്ത് അവരുടെ കര്‍മങ്ങള്‍ മാത്രമല്ല, മനസ്സിലൊളിഞ്ഞുകിടക്കുന്ന രഹസ്യങ്ങള്‍പോലും കണിശമായി വിചാരണ ചെയ്യപ്പെടുമെന്ന് ജനങ്ങളെ ഉണര്‍ത്തുകയും ചെയ്യുന്നു. അറേബ്യയില്‍ വ്യാപകമായിവരുന്ന അരക്ഷിതാവസ്ഥയെ ഇവ്വിഷയത്തില്‍ ഒരു തെളിവായി ഉന്നയിച്ചിരിക്കുകയാണ്. നാനാഭാഗത്തും നടമാടിയിരുന്ന സംഘട്ടനങ്ങളും രക്തച്ചൊരിച്ചിലും കവര്‍ച്ചയും ഗോത്രയുദ്ധങ്ങളും മൂലം ആ പ്രദേശമാകെ എരിപൊരികൊള്ളുകയായിരുന്നുവല്ലോ. പ്രഭാതത്തില്‍ ഏതെങ്കിലും ശത്രുക്കള്‍ തങ്ങളുടെ ദേശത്തിന്‍മേല്‍ ചാടിവീണേക്കുമോ എന്ന ഉല്‍ക്കണ്ഠ കൂടാതെ ഒരാള്‍ക്കും സമാധാനത്തോടെ രാപാര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അറബികള്‍ക്കെല്ലാം അറിയാമായിരുന്നതാണ് ഈ അവസ്ഥ. അതിന്റെ നികൃഷ്ടത അവര്‍ക്കനുഭവപ്പെടുകയും ചെയ്തിരുന്നു. കൊള്ളയടിക്കപ്പെടുന്നവര്‍ അതില്‍ വിലപിക്കുകയും കൊള്ളയടിക്കുന്നവര്‍ ആഹ്ലാദിക്കുകയും ചെയ്തു. എന്നാല്‍, വല്ലപ്പോഴും ദൗര്‍ഭാഗ്യം കൊള്ളയടിക്കുന്നവരെ പിടികൂടിയാല്‍, തങ്ങളകപ്പെട്ടിട്ടുള്ള പരിതോവസ്ഥ എന്തുമാത്രം നികൃഷ്ടമാണെന്ന് അവര്‍ക്കും മനസ്സിലായിരുന്നു. ഈ സ്ഥിതിവിശേഷം സൂചിപ്പിച്ചുകൊണ്ട് പറയുന്നു: മരണാനന്തര ജീവിതത്തെയും അതില്‍ അല്ലാഹുവിന്റെ സന്നിധിയില്‍ സമാധാനം ബോധിപ്പിക്കേണ്ടതിനെയും സംബന്ധിച്ച അജ്ഞതയാല്‍ മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് നന്ദികെട്ടവനായിത്തീര്‍ന്നിരിക്കുന്നു. അവന്‍ ദൈവദത്തമായ കഴിവുകളെ അക്രമമര്‍ദനങ്ങളിലും കൊള്ളകളിലുമാണുപയോഗിക്കുന്നത്. സമ്പത്തിലും സ്ഥാനങ്ങളിലുമുള്ള ആര്‍ത്തിയാല്‍ അന്ധനായി സകല മാര്‍ഗങ്ങളിലൂടെയും അത് വാരിക്കൂട്ടാന്‍ പാടുപെടുകയാണവന്‍. വൃത്തികെട്ടതും പാപപങ്കിലവുമായ ഏതു മാര്‍ഗവും അവലംബിക്കുന്നതില്‍ അവന്ന് ഒരു സങ്കോചവുമില്ല. അവന്റെ ഈ നിലപാടുതന്നെ അവന്‍ തന്റെ രക്ഷിതാവിനാല്‍ നല്‍കപ്പെട്ട കഴിവുകളെ തെറ്റായി ഉപയോഗിച്ച് അവനോട് കൃതഘ്‌നത കാണിച്ചുകൊണ്ടിരിക്കുകയാണെന്ന് സാക്ഷ്യം വഹിക്കുന്നുണ്ട്. ഒരിക്കല്‍ താന്‍ ശ്മശാനത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നും, തന്നെ ഈ ലോകത്ത് സകലവിധ ധര്‍മകൃത്യങ്ങള്‍ക്കും പ്രേരിപ്പിച്ചിരുന്ന ആഗ്രഹാഭിലാഷങ്ങള്‍ പോലും അന്നു മനസ്സുകളില്‍നിന്ന് പുറത്തെടുത്ത് മുന്നില്‍ വെക്കപ്പെടുമെന്നും അറിയുകയാണെങ്കില്‍ അവനൊരിക്കലും ഈ നിലപാട് അനുവര്‍ത്തിക്കുകയില്ല. അന്ന് ആര്‍ എന്തു പ്രവര്‍ത്തിച്ചിട്ടാണ് വന്നുചേര്‍ന്നിട്ടുള്ളതെന്നും, ആരോട് എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്നും മനുഷ്യരുടെ നാഥന്ന് നന്നായറിയാം.