നാലാം സൂക്തത്തിലെ إِنَّ الذِينَ يُنَادُونَكَ مِن وَرَاءِ الْحُجُرات എന്ന വാക്യത്തില്‍നിന്നെടുത്തതാണ് അധ്യായ നാമം. ഹുജുറാത്ത് (മുറികള്‍) എന്ന പദം വന്ന അധ്യായമെന്നു താല്‍പര്യം.
നാലാം സൂക്തത്തിലെ إِنَّ الذِينَ يُنَادُونَكَ مِن وَرَاءِ الْحُجُرات എന്ന വാക്യത്തില്‍നിന്നെടുത്തതാണ് അധ്യായ നാമം. ഹുജുറാത്ത് (മുറികള്‍) എന്ന പദം വന്ന അധ്യായമെന്നു താല്‍പര്യം.
വിവിധ സന്ദര്‍ഭങ്ങളിലായി അവതീര്‍ണമായ നിയമനിര്‍ദേശങ്ങളെ വിഷയൈക്യം പരിഗണിച്ച് സമാഹരിച്ചതാണീ അധ്യായമെന്ന് വ്യത്യസ്ത റിപ്പോര്‍ട്ടുകളില്‍നിന്നും സൂക്തത്തിന്റെ ഉള്ളടക്കത്തില്‍നിന്നും മനസ്സിലാവുന്നു. ഇതിലെ അധിക നിയമങ്ങളും പ്രവാചകന്റെ മദീനാജീവിതത്തിന്റെ അവസാനകാലത്ത് അവതരിച്ചതാണെന്നും റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമാവുന്നുണ്ട്. ഉദാഹരണമായി, ഈ അധ്യായത്തിലെ നാലാം സൂക്തം, പ്രവാചകപത്‌നിമാരുടെ ഭവനങ്ങള്‍ക്കു വെളിയില്‍നിന്ന് പ്രവാചകനെ ഉച്ചത്തില്‍ വിളിച്ചുകൊണ്ടിരുന്ന ബനൂതമീം ഗോത്രക്കാരുടെ പ്രതിനിധിസംഘത്തെക്കുറിച്ചാണ് അവതരിച്ചിട്ടുള്ളതെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുന്നു. ഈ സംഘത്തിന്റെ ആഗമനം ഹിജ്‌റ 9-ആം വര്‍ഷത്തിലാണെന്ന് എല്ലാ ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതുപോലെത്തന്നെ ഇതിലെ ആറാം സൂക്തം, നബി (സ) ബനുല്‍മുസ്വ്ത്വലിഖ് ഗോത്രത്തില്‍നിന്ന് സകാത്ത് ശേഖരിക്കാനായി അയച്ച വലീദുബ്‌നു ഉഖ്ബN928യെ സംബന്ധിച്ചാണ് അവതീര്‍ണമായിട്ടുള്ളതെന്ന് ഒട്ടേറെ ഹദീസുകളില്‍നിന്ന് വ്യക്തമാവുന്നു. വലീദ് മക്കാവിജയ ഘട്ടത്തിലാണ് ഇസ്‌ലാം സ്വീകരിച്ചതെന്ന കാര്യം സുവിദിതമാണ്.
സത്യവിശ്വാസികളെ വിശിഷ്ടമായ സ്വഭാവ മര്യാദകള്‍ പഠിപ്പിക്കുകയെന്നതാണ് ഈ അധ്യായത്തിന്റെ വിഷയം. ആദ്യത്തെ അഞ്ച് സൂക്തങ്ങളിലായി, സത്യവിശ്വാസികള്‍ അല്ലാഹുവിന്റെയും റസൂലിന്റെയും കാര്യത്തില്‍ പാലിക്കേണ്ട മര്യാദകള്‍ പഠിപ്പിക്കുന്നു. കേട്ടതപ്പടി വിശ്വസിച്ച് നടപടി സ്വീകരിച്ചുകളയുകയെന്നത് സത്യവിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്നാണ് തുടര്‍ന്ന് പഠിപ്പിക്കുന്നത്. ഏതെങ്കിലും വ്യക്തിക്കോ വിഭാഗത്തിനോ സമൂഹത്തിനോ എതിരായിട്ടുള്ള വല്ല വാര്‍ത്തയും ലഭിച്ചാല്‍ പ്രസ്തുത വാര്‍ത്ത വന്ന വഴി അവലംബനീയമാണോ അല്ലേ എന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. അവലംബനീയമല്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്പായി വിവരം ശരിയോ തെറ്റോ എന്നും സൂക്ഷ്മമായി അന്വേഷിക്കേണ്ടതുണ്ട്. അനന്തരം, മുസ്‌ലിംകളില്‍പെട്ട രണ്ട് വിഭാഗങ്ങള്‍ പരസ്പരം കലഹിക്കാനിടയായാല്‍ മറ്റു മുസ്‌ലിംകള്‍ സ്വീകരിക്കേണ്ട സമീപനം എന്തെന്ന് വിവരിക്കുന്നു. പിന്നീട്, സാമൂഹിക ജീവിതം അസ്വസ്ഥമാക്കുകയും പരസ്പരബന്ധങ്ങള്‍ ശിഥിലമാക്കുകയും ചെയ്യുന്ന തിന്മകളില്‍നിന്നും അകന്നുനില്‍ക്കാന്‍ മുസ്‌ലിംകളോടനുശാസിക്കുന്നു. ഒരാള്‍ മറ്റൊരാളെ പരിഹസിക്കുക, കുത്തിപ്പറയുക, ദുഷിച്ച പേരുകള്‍ വിളിക്കുക, മറ്റുള്ളവരെക്കുറിച്ചു തെറ്റായ ഊഹങ്ങള്‍ വെച്ചുപുലര്‍ത്തുക, അന്യരുടെ കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുക, പരദൂഷണം പറയുക തുടങ്ങിയ കാര്യങ്ങള്‍ പാപകൃത്യങ്ങളാണെന്നതിനുപുറമേ സമൂഹത്തെ താറുമാറാക്കുന്നവയുമാണ്. അല്ലാഹു അവ ഓരോന്നും പേരെടുത്തുപറഞ്ഞ് നിഷിദ്ധങ്ങളെന്ന് പ്രഖ്യാപിച്ചു. അതിനുശേഷം, ആഗോള വ്യാപകമായ കുഴപ്പങ്ങള്‍ക്ക് നിമിത്തമായിട്ടുള്ള ദേശീയവും വര്‍ഗീയവുമായ ഉച്ചനീചത്വങ്ങളെ ആഞ്ഞടിച്ചിരിക്കുകയാണ്. ജനതകളും ഗോത്രങ്ങളും വംശങ്ങളും താന്താങ്ങളുടെ മഹത്ത്വത്തിലും പ്രതാപത്തിലും അഹങ്കരിക്കുന്നതും മറ്റുള്ളവരെ തങ്ങളെക്കാള്‍ താഴ്ന്നവരായി കാണുന്നതും സ്വന്തം ഔന്നത്യം സ്ഥാപിക്കാനായി മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തുന്നതുമത്രെ ലോകത്താകമാനം അക്രമം വ്യാപിച്ചതിനുള്ള മുഖ്യ കാരണം. അല്ലാഹു ഒരു ചെറിയ സൂക്തത്തിലൂടെ ഈ തിന്മയുടെ അടിവേരറുക്കുന്നു. അവന്‍ പ്രഖ്യാപിച്ചു: മുഴുവന്‍ മനുഷ്യരും ഒരേ മൂലത്തില്‍നിന്നുള്ളവരാണ്. അവരെ സമുദായങ്ങളും ഗോത്രങ്ങളുമായി തിരിച്ചത് പരസ്പരം വമ്പ് കാണിക്കാനല്ല. അവര്‍ തമ്മില്‍ തിരിച്ചറിയാനാണ്. ഒരുവന്‍ മറ്റൊരുവനേക്കാള്‍ ഉന്നതനാകുന്നതിന് ധാര്‍മിക ശ്രേഷ്ഠതയല്ലാതെ ന്യായമായ മറ്റൊരുപാധിയുമില്ല. അവസാനമായി, വാസ്തവത്തില്‍ വിശ്വാസമെന്നത് നാവുകൊണ്ടുള്ള വാദമല്ല; മറിച്ച്, സത്യസന്ധമായി അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കലും പ്രായോഗികമായി അനുസരണയുള്ളവരായിരിക്കലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്റെ സ്വത്തും ജീവനും നിഷ്‌കളങ്കമായി വിനിയോഗിക്കലുമാണെന്ന് മനുഷ്യരെ ഉണര്‍ത്തിയിരിക്കുന്നു. യഥാര്‍ഥ വിശ്വാസി ഈ രീതി കൈക്കൊള്ളുന്നവനത്രേ. എന്നാല്‍, മനസാ അംഗീകരിക്കാതെ കേവലം നാവുകൊണ്ട് ഇസ്‌ലാം പറയുകയും അതോടൊപ്പം ഇസ്‌ലാം സ്വീകരിക്കുകവഴി തങ്ങള്‍ എന്തോ വലിയ ഔദാര്യം ചെയ്തിരിക്കുകയാണ് എന്ന് ഭാവിക്കുകയും ചെയ്യുന്നവര്‍ ഇഹലോകത്ത് മുസ്‌ലിംകളില്‍ ഉള്‍പ്പെടുകയും സമൂഹത്തില്‍ അവര്‍ക്കു മുസ്‌ലിംകളോടുള്ള പെരുമാറ്റം ലഭിക്കുകയും ചെയ്യുമെങ്കിലും അല്ലാഹുവിങ്കല്‍ വിശ്വാസികളായി അംഗീകരിക്കപ്പെടുക സാധ്യമല്ല.