പ്രഥമ സൂക്തത്തിലെ القِيَامَة ഈ സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഇതൊരു വെറും പേരല്ല, ഉള്ളടക്കത്തിന്റെ ശീര്‍ഷകം കൂടിയാണ്. ഈ സൂറയിലെ ചര്‍ച്ചാവിഷയം ഖിയാമത്ത് (ഉയിര്‍ത്തെഴുന്നേല്‍പ്) തന്നെയാണ്.
പ്രഥമ സൂക്തത്തിലെ القِيَامَة ഈ സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഇതൊരു വെറും പേരല്ല, ഉള്ളടക്കത്തിന്റെ ശീര്‍ഷകം കൂടിയാണ്. ഈ സൂറയിലെ ചര്‍ച്ചാവിഷയം ഖിയാമത്ത് (ഉയിര്‍ത്തെഴുന്നേല്‍പ്) തന്നെയാണ്.
ഈ സൂറയുടെ അവതരണകാലം മനസ്സിലാക്കാവുന്ന നിവേദനങ്ങളൊന്നുമില്ലെങ്കിലും, ആരംഭകാലത്ത് അവതരിച്ച സൂറകളിലൊന്നാണിതെന്ന് അനുമാനിക്കാന്‍ പര്യാപ്തമായ ഒരാന്തരിക സാക്ഷ്യം ഇതിലുണ്ട്. 16-ആം സൂക്തത്തില്‍ വചനശൃംഖല ഭേദിച്ച് നബി(സ)യോട് അരുളുന്നു: 'ഈ ദിവ്യബോധനം ധൃതിപ്പെട്ട് ഗ്രഹിക്കാന്‍ നീ നാവിളക്കേണ്ടതില്ല. അത് ഹൃദിസ്ഥമാക്കിത്തരേണ്ടതും ഓതിത്തരേണ്ടതും നമ്മുടെ ചുമതലയാകുന്നു. അതുകൊണ്ട് നാം ഓതിത്തരുമ്പോള്‍ നീ സശ്രദ്ധം കേട്ടുകൊള്ളുക. പിന്നെ അതിന്റെ താല്‍പര്യം മനസ്സിലാക്കിത്തരേണ്ടതും നാമാകുന്നു.' അനന്തരം 20-ആം സൂക്തത്തില്‍, തുടക്കം മുതല്‍ 15-ആം സൂക്തം വരെ പറഞ്ഞുവന്ന വിഷയംതന്നെ തുടരുന്നു. ഈ ഇടവാക്യങ്ങളുടെ സന്ദര്‍ഭ-പശ്ചാത്തലങ്ങളും നിവേദനങ്ങളില്‍ നിന്നുള്ള സൂചനയും പരിഗണിക്കുമ്പോള്‍ പ്രഭാഷണത്തിനിടക്ക് അവ കടന്നുവന്നതിന്റെ കാരണം ഇതാണ്: ജിബ്‌രീല്‍ ഈ സൂറ തിരുമേനി(സ)ക്ക് ഓതിക്കൊടുത്തുകൊണ്ടിരുന്നപ്പോള്‍ പിന്നീട് താനതു മറന്നുപോയേക്കുമോ എന്ന ആശങ്കമൂലം തിരുമേനി അത് ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു. ഈ സംഭവം നടന്നത് നബി(സ)ക്ക് ദിവ്യബോധനാവതരണത്തിന്റെ പുതിയ പുതിയ അനുഭവങ്ങളുണ്ടായിക്കൊണ്ടിരുന്നതും, എന്നാല്‍, തിരുമേനി അത് സ്വീകരിക്കുന്ന സമ്പ്രദായം നന്നായി ശീലിച്ചു കഴിഞ്ഞിട്ടില്ലാത്തതുമായ കാലത്താണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. വിശുദ്ധ ഖുര്‍ആനില്‍ ഇതിന് വേറെ രണ്ടുദാഹരണങ്ങള്‍കൂടി കാണാം. ഒന്ന്: സൂറ ത്വാഹാ 114-ആം സൂക്തത്തില്‍ പറയുന്നു: وَلاَ تَعْجَلْ بِالْقُرْآنِ مِنْ قَبْلِ أنْ يُقْضَى إلَيْكَ وَحْيُه (നീ ഖുര്‍ആന്‍ ഓതുന്നതില്‍, നിന്നിലേക്കുള്ള അതിന്റെ ബോധനം പൂര്‍ത്തിയാകുന്നതിനു മുമ്പ് ബദ്ധപ്പെടേണ്ടതില്ല). രണ്ട്: സൂറ അല്‍അഅ്‌ലാ 6-ആം സൂക്തത്തില്‍ നബി(സ)യെ സമാധാനിപ്പിക്കുന്നു: سَنُقْرِأُكَ فَلاَ تَنْسَى (നാം അടുത്തുതന്നെ താങ്കള്‍ക്ക് ഓതിത്തരുന്നുണ്ട്. പിന്നെ താങ്കള്‍ വിസ്മരിക്കുകയില്ല). പിന്നീട് ദിവ്യബോധനം കൈപ്പറ്റുന്നതില്‍ നബി(സ)ക്ക് തഴക്കം വന്നപ്പോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലാതായി. അതുകൊണ്ടാണ് ഈ മൂന്നിടങ്ങളിലല്ലാതെ മറ്റെവിടെയും അതിന് ഉദാഹരണങ്ങളില്ലാത്തത്.
ഇവിടംമുതല്‍ ദൈവവചനങ്ങളുടെ സമാപനംവരെ കാണപ്പെടുന്ന സൂറകളിലധികവും സൂറ അല്‍മുദ്ദസ്സിറിലെ ഏഴു സൂക്തങ്ങള്‍ അവതരിച്ച ശേഷം ഖുര്‍ആന്‍ പരമ്പര വര്‍ഷപാതം പോലെ അവതരിച്ചുതുടങ്ങിയ കാലത്ത് അവതരിച്ചതാണെന്ന് അവയുടെ ഉള്ളടക്കത്തില്‍നിന്നും പ്രതിപാദന ശൈലിയില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. തുടര്‍ച്ചയായി അവതരിച്ച ഈ സൂറകളില്‍ അത്യന്തം സംക്ഷിപ്തവും അര്‍ഥസമ്പുഷ്ടവുമായ വാക്യങ്ങളിലൂടെ അതിശക്തവും മനസ്സില്‍ തുളഞ്ഞുകയറുന്നതുമായ ശൈലിയില്‍ ഇസ്‌ലാമിനെയും അതിന്റെ മൗലികാദര്‍ശങ്ങളെയും ധാര്‍മികാധ്യാപനങ്ങളെയും അവതരിപ്പിച്ചിരിക്കുകയാണ്. ഖുറൈശി പ്രമാണിമാര്‍ അന്ധമായി ആശ്ലേഷിച്ചിട്ടുള്ള മാര്‍ഗഭ്രംശത്തെക്കുറിച്ചും നബിതിരുമേനിയെ അടുത്ത ഹജ്ജിനു മുമ്പായിത്തന്നെ ഉന്മൂലനം ചെയ്യുന്നതിന് പദ്ധതികളാസൂത്രണം ചെയ്യാന്‍ നേരത്തേ സൂറ അല്‍മുദ്ദസ്സിറിന്റെ ആമുഖത്തില്‍ നാം ചൂണ്ടിക്കാണിച്ച കോണ്‍ഫറന്‍സ് ചേര്‍ന്നതിനെക്കുറിച്ചും മക്കാവാസികള്‍ക്ക് താക്കീതു നല്‍കുകയും ചെയ്തിരിക്കുന്നു. ഈ സൂറയില്‍ പരലോക നിഷേധികളെ സംബോധനചെയ്ത്, അവരുടെ സംശയങ്ങള്‍ ഓരോന്നായി വിശദീകരിക്കുകയും ഓരോ വിമര്‍ശനത്തിനും മറുപടി പറയുകയും ചെയ്യുകയാണ്. ഭദ്രമായ തെളിവുകള്‍ ചൂണ്ടിക്കാണിച്ച്, ഉയിര്‍ത്തെഴുന്നേല്‍പിന്റെയും പരലോകത്തിന്റെയും സാധ്യതയും അനിവാര്യതയും ബോധ്യപ്പെടുത്തുന്നു. പരലോകനിഷേധികളുടെ നിഷേധത്തിന്റെ യഥാര്‍ഥ കാരണം അവരുടെ ബുദ്ധി അതിനെ അസംഭവ്യമായിക്കാണുന്നു എന്നതല്ലെന്നും, പ്രത്യുത, അവരുടെ ജഡികേച്ഛകള്‍ക്ക് അതിനെ അംഗീകരിക്കാനിഷ്ടമില്ല എന്നതാണെന്നും അസന്ദിഗ്ധമായി പ്രസ്താവിച്ചിട്ടുമുണ്ട്. അതോടൊപ്പം ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു: വന്നെത്തുമെന്ന് നിങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ആ സമയം വന്നെത്തുകതന്നെ ചെയ്യും. നിങ്ങളുടെ ചെയ്തികളെല്ലാം നിങ്ങളുടെ മുന്നില്‍ ഹാജരാക്കുകയും ചെയ്യും. യഥാര്‍ഥത്തില്‍ പുസ്തകം കാണുന്നതിനു മുമ്പുതന്നെ ഭൗതികലോകത്ത് എന്തൊക്കെ പ്രവര്‍ത്തിച്ചിട്ടാണ് പരലോകത്തെത്തിയിട്ടുള്ളതെന്നു നിങ്ങളോരോരുത്തരും മനസ്സിലാക്കിയിരിക്കും. എന്തുകൊണ്ടെന്നാല്‍, ഒരാളും അയാളെക്കുറിച്ച് സ്വയം അജ്ഞനാകുന്നില്ല, ലോകത്തെ പറ്റിക്കുന്നതിനും സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കുന്നതിനും വേണ്ടി തന്റെ ചെയ്തികള്‍ക്ക് അയാള്‍ എന്തൊക്കെ ഉപായങ്ങളും ഒഴികഴിവുകളും സൃഷ്ടിച്ചാലും ശരി