പ്രഥമ സൂക്തത്തിലെ كُوِّرَت എന്ന പദത്തില്‍നിന്ന് നിഷ്പന്നമായതാണ് ഈ നാമം. ഈ പദം تَكْوِير ന്റെ ഭൂതകാല കര്‍മണിപ്രയോഗമാകുന്നു. ചുരുട്ടപ്പെട്ടു എന്നര്‍ഥം. ചുരുട്ടുക എന്ന പദം പരാമര്‍ശിച്ചിട്ടുള്ള സൂറ എന്നാണ് ഈ നാമകരണം കൊണ്ടുദ്ദേശിച്ചിട്ടുള്ളത്.
പ്രഥമ സൂക്തത്തിലെ كُوِّرَت എന്ന പദത്തില്‍നിന്ന് നിഷ്പന്നമായതാണ് ഈ നാമം. ഈ പദം تَكْوِير ന്റെ ഭൂതകാല കര്‍മണിപ്രയോഗമാകുന്നു. ചുരുട്ടപ്പെട്ടു എന്നര്‍ഥം. ചുരുട്ടുക എന്ന പദം പരാമര്‍ശിച്ചിട്ടുള്ള സൂറ എന്നാണ് ഈ നാമകരണം കൊണ്ടുദ്ദേശിച്ചിട്ടുള്ളത്.
പ്രവാചകന്റെ മക്കാജീവിതത്തിന്റെ ആദ്യനാളുകളിലവതരിച്ച സൂറകളിലൊന്നാണിതെന്ന് ഉള്ളടക്കത്തില്‍നിന്നും ശൈലിയില്‍നിന്നും വ്യക്തമാകുന്നു.
ഇതില്‍ ആഖിറത്ത്, രിസാലത്ത് (പരലോകം, പ്രവാചകത്വം) എന്നീ രണ്ടു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ആദ്യത്തെ ആറു സൂക്തങ്ങളില്‍ അന്ത്യനാളിന്റെ ആദ്യഘട്ടത്തെ വര്‍ണിക്കുകയാണ്: അപ്പോള്‍ സൂര്യന്‍ അണഞ്ഞുപോകും. നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴും. പര്‍വതങ്ങള്‍ ഭൂമിയില്‍നിന്ന് ഇളകി ഉയര്‍ന്നുപോകും. ആളുകള്‍ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുക്കളെ വിസ്മരിക്കും. സ്വബോധം നഷ്ടപ്പെട്ട വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂടും. സമുദ്രങ്ങള്‍ പ്രക്ഷുബ്ധമായി തീപ്പിടിക്കും. തുടര്‍ന്നുള്ള ഏഴു സൂക്തങ്ങളില്‍ രണ്ടാം ഘട്ടത്തെ വര്‍ണിക്കുന്നു. അപ്പോള്‍ ആത്മാക്കളെല്ലാം അവയുടെ ശരീരങ്ങളുമായി വീണ്ടും കൂട്ടിയിണക്കപ്പെടുന്നു. കര്‍മപുസ്തകങ്ങള്‍ തുറക്കപ്പെടുന്നു. കുറ്റങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നു. വാനലോകത്തിന്റെ തിരശ്ശീലകള്‍ വലിച്ചുമാറ്റപ്പെടുന്നു. സ്വര്‍ഗനരകങ്ങളെല്ലാം നഗ്നദൃഷ്ടികള്‍ക്ക് ഗോചരമായിത്തീരുന്നു. പരലോകത്തിന്റെ ഈ ചിത്രം വരച്ചുകാണിച്ച ശേഷം, അന്ന് ഓരോ മനുഷ്യന്നും താന്‍ എന്തു പ്രവര്‍ത്തിച്ചിട്ടാണ് അവിടെ എത്തിയിട്ടുള്ളതെന്ന് സ്വയം ബോധ്യമാകും എന്നു പറഞ്ഞുകൊണ്ട് മനുഷ്യനെ ചിന്തിക്കാന്‍ വിട്ടിരിക്കുകയാണ്. അനന്തരം പ്രവാചകത്വം എന്ന വിഷയം കൈകാര്യം ചെയ്യുകയാണ്. അതേപ്പറ്റി മക്കാവാസികളോടു പറയുന്നു: മുഹമ്മദ് (സ) നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്ന സന്ദേശം ഏതെങ്കിലും കിറുക്കന്റെ വിടുവായത്തമല്ല, പിശാചിന്റെ ദുര്‍ബോധനവുമല്ല. അത് മഹാനും ഉന്നതസ്ഥാനീയനും വിശ്വസ്തനും ദൈവത്താല്‍ നിയുക്തനും സന്ദേശവാഹകനുമായ ഒരു മലക്കിന്റെ ഭാഷണമാകുന്നു. മുഹമ്മദ് (സ) തുറന്ന അന്തരീക്ഷത്തിന്റെ ചക്രവാളത്തില്‍ ആ മലക്കിനെ നഗ്നദൃഷ്ടികൊണ്ട് കണ്ടിട്ടുണ്ട്. ഈ ദൈവികാധ്യാപനങ്ങളെ അവഗണിച്ചു തള്ളിയിട്ട് നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?