80-ആം സൂക്തത്തിലെ وَلَقَدْ كَذَّبَ أَصْحَابُ الْحِجْرِ الْمُرْسَلِينَ എന്ന വാക്യത്തില്‍നിന്ന് എടുത്തതാണ് ഈ അധ്യായത്തിന്റെ നാമം.
80-ആം സൂക്തത്തിലെ وَلَقَدْ كَذَّبَ أَصْحَابُ الْحِجْرِ الْمُرْسَلِينَ എന്ന വാക്യത്തില്‍നിന്ന് എടുത്തതാണ് ഈ അധ്യായത്തിന്റെ നാമം.
പ്രതിപാദ്യവും പ്രതിപാദനശൈലിയും വെച്ചുനോക്കുമ്പോള്‍ സൂറ ഇബ്‌റാഹീമിനെ തുടര്‍ന്നാണ് ഇതിന്റേയും അവതരണമെന്ന് വ്യക്തമാവുന്നു. രണ്ടു കാര്യങ്ങള്‍ ഇതിന്റെ പശ്ചാത്തലത്തില്‍ പ്രകടമായി കാണാം. ഒന്നിതാണ്: തിരുമേനി കുറെ കാലമായി ജനങ്ങളെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, ജനതയുടെ ധര്‍മച്യുതിയും പരിഹാസവും ദ്രോഹത്തിന്റെയും അക്രമ മര്‍ദനങ്ങളുടെയും പരിധിയിലെത്തിയിരിക്കുകയാണ്. അതിനാല്‍, ഇവിടന്നങ്ങോട്ട് കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുന്ന സ്വരം കുറവായും താക്കീതിന്റെയും മുന്നറിയിപ്പിന്റെയും സ്വരം കൂടുതലായും കേള്‍ക്കാം. സത്യനിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ദ്രോഹത്തിന്റെയും മലകളോടേറ്റുമുട്ടി തിരുമേനി ക്ഷീണിച്ചു കഴിഞ്ഞിരുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. ഇത് പലപ്പോഴും തിരുമേനിയുടെ ഹൃദയത്തെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നതിനാല്‍ അല്ലാഹു അവിടത്തെ സാന്ത്വനപ്പെടുത്തി ധൈര്യം പകര്‍ന്നുകൊണ്ടിരിക്കുന്നു.
മുകളില്‍ പറഞ്ഞ രണ്ടുകാര്യങ്ങളും ഇതില്‍ വിവരിക്കുന്നുണ്ട്. അതായത്, തിരുമേനിയുടെ പ്രബോധനത്തെ ധിക്കരിക്കുകയും പരിഹസിക്കുകയും വിവിധ തരത്തില്‍ ദ്രോഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ജനങ്ങളെ താക്കീത് ചെയ്യുന്നു. അതോടൊപ്പം തിരുമേനിക്ക് സാന്ത്വനവും സ്ഥൈര്യവുമരുളുകയും ചെയ്യുന്നു. എന്നാല്‍, ഈ സൂറ ഉപദേശങ്ങളില്‍നിന്നും ഉദ്‌ബോധനങ്ങളില്‍നിന്നും മുക്തമാണെന്ന് ധരിക്കരുത്. ഖുര്‍ആനില്‍ ഒരിടവും അല്ലാഹു ആക്ഷേപത്തിനും ഭീഷണിക്കും മാത്രമായി വിനിയോഗിച്ചിട്ടില്ല. നിശിതവും കഠിനവുമായ ആക്ഷേപോക്തികള്‍ക്കിടയില്‍ പോലും കാര്യങ്ങള്‍ ഗ്രഹിപ്പിക്കുന്നതിലും ഉപദേശങ്ങള്‍ നല്‍കുന്നതിലും ഒരു കുറവും വരുത്തിയിട്ടില്ല. ഈ അധ്യായത്തിലും ഒരു ഭാഗത്ത് തൗഹീദിന്റെ ദൃഷ്ടാന്തങ്ങളിലേക്ക് സംക്ഷിപ്തമായി സൂചനകള്‍ നല്‍കുമ്പോള്‍ മറുഭാഗത്ത് ആദമിന്റെയും ഇബ്‌ലീസിന്റെയും കഥ വിവരിച്ച് ഉദ്‌ബോധിപ്പിക്കുന്നുമുണ്ട്.