حم، السجدة എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് അധ്യായത്തിന്റെ പേര്‍. ഹാമീം എന്നു തുടങ്ങുന്നതും ഒരിടത്ത് സുജൂദിന്റെ സൂക്തമുള്ളതുമായ അധ്യായം എന്ന് താല്‍പര്യം.
حم، السجدة എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് അധ്യായത്തിന്റെ പേര്‍. ഹാമീം എന്നു തുടങ്ങുന്നതും ഒരിടത്ത് സുജൂദിന്റെ സൂക്തമുള്ളതുമായ അധ്യായം എന്ന് താല്‍പര്യം.
പ്രബലമായ നിവേദനങ്ങളനുസരിച്ച് ഈ സൂറയുടെ അവതരണം ഹ. ഹംസN1200യുടെ ഇസ്‌ലാം സ്വീകരണത്തിനുശേഷവും ഹ. ഉമര്‍N1512 ഇസ്‌ലാം സ്വീകരിക്കുന്നതിന്റെ മുമ്പുമാണ്. ഏറ്റവും പഴയ നബിചരിത്രകാരനായ മുഹമ്മദുബ്‌നു ഇസ്ഹാഖ്N176, പ്രസിദ്ധ താബിഈ പണ്ഡിതനായ മുഹമ്മദുബ്‌നു കഅ്ബില്‍ ഖുറളിN827യെ അവലംബിച്ച് ഉദ്ധരിക്കുന്ന കഥ ഇപ്രകാരമാണ്: ഒരിക്കല്‍ കുറെ ഖുറൈശി പ്രമാണിമാര്‍ മസ്ജിദുല്‍ ഹറാമില്‍ വട്ടംകൂടി ഇരിക്കുകയായിരുന്നു. മസ്ജിദിന്റെ മറ്റൊരു മൂലയില്‍ നബി ഏകനായി വന്നെത്തിയിരുന്നു. ഹംസ(റ) ഇസ്‌ലാമിലേക്ക് വന്ന കാലമായിരുന്നു അത്. ദിനംപ്രതി മുസ്‌ലിംകളുടെ സംഘബലം കൂടിക്കൂടി വരുന്നതുകണ്ട് ഖുറൈശികള്‍ പരിഭ്രാന്തരായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഉത്ബതുബ്‌നു റബീഅ (അബൂസുഫ്‌യാന്റെN39 ശ്വശുരന്‍) ഖുറൈശി നേതാക്കളോട് പറഞ്ഞു: 'സുഹൃത്തുക്കളേ, നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ ഞാന്‍ ചെന്ന് മുഹമ്മദുമായി ഒന്ന് സംസാരിച്ചുനോക്കാം. ഞാനയാളുടെ മുന്നില്‍ ചില നിര്‍ദേശങ്ങള്‍ വെക്കാം. അയാളതംഗീകരിക്കുകയാണെങ്കില്‍ നമുക്കും അംഗീകരിക്കാം. അങ്ങനെ അയാള്‍ നമ്മെ എതിര്‍ക്കുന്നതില്‍നിന്ന് വിരമിച്ചെങ്കിലോ.' സദസ്യര്‍ ഈ അഭിപ്രായത്തോട് യോജിച്ചു. ഉത്ബ എഴുന്നേറ്റ് നബി(സ)യുടെ അടുത്തുചെന്ന് ഉപവിഷ്ടനായി. തിരുമേനി അയാളുടെ നേരെ നോക്കിയപ്പോള്‍ അയാള്‍ പറഞ്ഞു: 'മകനേ, നമ്മുടെ സമുദായത്തില്‍ നിനക്കുള്ള കുടുംബപാരമ്പര്യവും കുലമഹിമയുമൊക്കെ നിനക്കറിയാമല്ലോ. പക്ഷേ, നീ നിന്റെ സമുദായത്തിന് വലിയ ആപത്താണുണ്ടാക്കിയിരിക്കുന്നത്. നീ സമുദായത്തെ ഭിന്നിപ്പിച്ചു. ജനത്തെ മുഴുവന്‍ വിഡ്ഢികളെന്നപഹസിച്ചു. സമുദായത്തിന്റെ മതത്തെയും ദൈവങ്ങളെയും ദുഷിച്ചു. നമ്മുടെ പൂര്‍വ പിതാക്കന്മാരൊക്കെ സത്യനിഷേധികളായിരുന്നു എന്ന അര്‍ഥത്തില്‍ സംസാരിച്ചുതുടങ്ങി. ഇനി ഞാന്‍ പറയുന്നതൊന്ന് കേള്‍ക്കൂ. ഞാന്‍ നിന്റെ മുമ്പില്‍ ചില നിര്‍ദേശങ്ങള്‍ വെക്കാം. അതിനെക്കുറിച്ച് ഗൗരവപൂര്‍വം ആലോചിക്കണം. അതില്‍ ഏതെങ്കിലുമൊന്ന് നീ സ്വീകരിച്ചെങ്കില്‍!' റസൂല്‍ തിരുമേനി പറഞ്ഞു: ''അബുല്‍ വലീദ്, അങ്ങ് പറഞ്ഞോളൂ; ഞാന്‍ കേള്‍ക്കാം.' അയാള്‍ പറഞ്ഞു: 'മകനേ, നീ ഈ സംരംഭം തുടങ്ങിയതിന്റെ ലക്ഷ്യം പണമുണ്ടാക്കുകയാണെങ്കില്‍ ഞങ്ങളില്‍ ഏറ്റവും വലിയ സമ്പന്നനാവാന്‍ വേണ്ട സമ്പത്ത് ഞങ്ങളെല്ലാവരുംകൂടി നിനക്കുതരാം. നിനക്ക് വലിയവനാകണമെന്നാണാഗ്രഹമെങ്കില്‍ നിന്നെ ഞങ്ങളുടെ നേതാവായി അംഗീകരിച്ചുകൊള്ളാം; നിന്നോട് ആലോചിക്കാതെ ഞങ്ങള്‍ ഒരു കാര്യവും തീരുമാനിക്കുകയില്ല. നിനക്ക് രാജാവാകണമെന്നാണെങ്കില്‍ ഞങ്ങള്‍ നിന്നെ രാജാവായി വാഴിച്ചുകൊള്ളാം. ഇനി ഇതൊന്നുമല്ല, നിന്നെ നിനക്കുതന്നെ തടയാനാവാത്ത വല്ല ജിന്നും ബാധിച്ചിരിക്കുകയാണെങ്കില്‍ ഞങ്ങള്‍ സ്വന്തം ചെലവില്‍ ഏറ്റം പ്രഗല്‍ഭരായ ഭിഷഗ്വരന്മാരെ വരുത്തി നിന്നെ ചികിത്സിപ്പിക്കാം.' ഉത്ബയുടെ ഈ നിര്‍ദേശങ്ങളെല്ലാം നിശ്ശബ്ദനായി കേട്ടശേഷം തിരുമേനി ചോദിച്ചു: 'അബുല്‍വലീദ്, അങ്ങേക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞുവോ?' ഉത്ബ: 'അതെ.' തിരുമേനി പറഞ്ഞു: 'എന്നാല്‍, ഇനി എനിക്ക് പറയാനുള്ളത് കേള്‍ക്കൂ.' തുടര്‍ന്ന് അവിടുന്ന് ബിസ്മി ചൊല്ലി ഈ സൂറ പാരായണം ചെയ്യാന്‍ തുടങ്ങി. ഉത്ബയാവട്ടെ, കൈകള്‍ രണ്ടും തറയില്‍ കുത്തിക്കൊണ്ട് അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്നു. 38-ആം 41:38 സൂക്തമായ സുജൂദിന്റെ ആയത്ത് എത്തിയപ്പോള്‍ തിരുമേനി സുജൂദ് ചെയ്തു. അനന്തരം തല ഉയര്‍ത്തിക്കൊണ്ട് തിരുമേനി പറഞ്ഞു: 'അബുല്‍ വലീദ്, എന്റെ മറുപടി അങ്ങ് കേട്ടുകഴിഞ്ഞു. ഇനി അങ്ങയുടെ ഇഷ്ടംപോലെ ചെയ്യാം.' ഉത്ബ എഴുന്നേറ്റ് ഖുറൈശി സഭയിലേക്ക് നടന്നു. അകലെനിന്ന് അദ്ദേഹത്തെ കണ്ടപാടെ അവര്‍ പറഞ്ഞു: 'ദൈവത്താണ, ഉത്ബയുടെ മുഖം വിവര്‍ണമായിരിക്കുന്നു. അദ്ദേഹമിവിടെനിന്ന് പോയപ്പോഴുള്ള ഭാവം ഇതായിരുന്നില്ല.' പിന്നെ അയാള്‍ വന്ന് സഭയില്‍ ഉപവിഷ്ടനായപ്പോള്‍ അവര്‍ ചോദിച്ചു: 'എന്താ കേട്ടത്?' അദ്ദേഹം പറഞ്ഞു: 'ദൈവമേ, മുമ്പെങ്ങും കേട്ടിട്ടില്ലാത്ത തരത്തിലുള്ള വചനങ്ങളാണ് ഞാന്‍ കേട്ടത്. ദൈവത്താണ, ഇത് കവിതയല്ല, ആഭിചാരമന്ത്രമല്ല, ജ്യോല്‍സ്യവുമല്ല. ഓ, ഖുറൈശി നായകരേ, എന്റെ വാക്ക് കേള്‍ക്കുക. ഇയാളെ നമുക്ക് പാട്ടിനുവിടാം. ഈ വചനങ്ങള്‍ ചില വര്‍ണങ്ങള്‍ പ്രകടിപ്പിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നോക്കുക, മറ്റു അറബികള്‍ അയാളെ ജയിക്കുകയാണെങ്കില്‍ നമ്മുടെ സഹോദരനെതിരെ കൈപൊക്കുന്നതില്‍നിന്ന് നമുക്ക് രക്ഷപ്പെടാം. മറ്റുള്ളവര്‍ അവന്റെ കഥ കഴിച്ചുതരുമല്ലോ. ഇനി അറബികളെ അവന്‍ ജയിക്കുകയാണെങ്കിലോ അവന്റെ ആധിപത്യം നമ്മുടെ ആധിപത്യവും അവന്റെ യശസ്സ് നമ്മുടെ യശസ്സുമായിരിക്കുമല്ലോ.' ഉത്ബയുടെ ഈ വാക്കുകള്‍ കേള്‍ക്കേണ്ട താമസം ഖുറൈശി നേതാക്കള്‍ ഘോഷിച്ചു: 'ഓ അബുല്‍ വലീദ്, ഒടുവില്‍ താങ്കളും അവന്റെ ആഭിചാരവലയില്‍ കുടുങ്ങിയിരിക്കുന്നു.' ഉത്ബ അവരോടു പറഞ്ഞു: 'ഞാന്‍ എനിക്ക് തോന്നിയ അഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ. നിങ്ങള്‍ക്ക് ബോധിച്ചതെന്തോ അത് ചെയ്തുകൊള്ളുക'H550 (ഇബ്‌നു ഹിശാംN1093, വാല്യം:1, പേജ്: 313, 314). ഈ നിവേദനം ഹ. ജാബിറുബ്‌നു അബ്ദില്ലN417യില്‍നിന്നും വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ധാരാളം മുഹദ്ദിസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. അവയില്‍ പദപരമായ വ്യത്യാസങ്ങള്‍ ഏറിയോ കുറഞ്ഞോ കാണാം. ചില നിവേദനങ്ങളില്‍ ഇപ്രകാരവും കൂടികാണാം: തിരുമേനിയുടെ പാരായണം, فَإِنْ أَعْرَضُوا فَقُلْ أَنذَرْتُكُمْ صَاعِقَةً مِّثْلَ صَاعِقَةِ عَادٍ وَثَمُودَ (ഇനി അവര്‍ പുറംതിരിയുകയാണെങ്കില്‍ പറഞ്ഞേക്കുക: ആദിനെയും സമൂദിനെയും ബാധിച്ച ഘോരസ്‌ഫോടനം പോലൊരു സ്‌ഫോടനത്തെക്കുറിച്ച് ഞാന്‍ നിങ്ങളെ താക്കീതുചെയ്യുന്നു) എന്ന സൂക്തത്തിലെത്തിയപ്പോള്‍ ഉത്ബ നിയന്ത്രണംവിട്ട് തിരുമേനിയുടെ വായപൊത്തുകയും ദൈവത്തെയോര്‍ത്ത് സ്വജനത്തോട് കരുണ കാണിക്കൂ എന്നപേക്ഷിക്കുകയും ചെയ്തു. അതിനുശേഷം തന്റെ പ്രവൃത്തിയെ ഖുറൈശികളുടെ മുമ്പില്‍ ഇപ്രകാരം ന്യായീകരിക്കുകയുമുണ്ടായി: 'നിങ്ങള്‍ക്കറിയാമല്ലോ, മുഹമ്മദിന്റെ വായില്‍നിന്ന് വീഴുന്ന വാക്കുകള്‍ പുലരുകതന്നെ ചെയ്യുമെന്ന്. അതുകൊണ്ട് നമ്മുടെ മേല്‍ ശിക്ഷ വന്നുപതിച്ചേക്കുമോ എന്ന് ഞാന്‍ ഭയന്നുപോയി.' (വിശദാംശങ്ങള്‍ക്ക് തഫസീര്‍ ഇബ്‌നു കസീര്‍N1435 വാല്യം: 4, പേജ്: 90-91; അല്‍ബിദായ വന്നിഹായN1361 വാല്യം: 3, പേജ്: 62 നോക്കുക.)
ഉത്ബയുടെ നിര്‍ദേശങ്ങള്‍ക്ക് മറുപടിയായി അല്ലാഹുവിങ്കല്‍നിന്നവതരിച്ച വചനങ്ങളില്‍ അയാളുടെ മൂഢ വര്‍ത്തമാനങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കിയിട്ടില്ല. എന്തുകൊണ്ടെന്നാല്‍, അയാള്‍ പറഞ്ഞത് വാസ്തവത്തില്‍ നബി(സ)യുടെ ഉദ്ദേശ്യശുദ്ധിയുടെയും സുബോധത്തിന്റെയും നേരെയുള്ള ആക്രമണമായിരുന്നു. തിരുമേനി പ്രവാചകനും ഖുര്‍ആന്‍ ദിവ്യബോധനവും ആയിരിക്കാന്‍ ഒരു സാധ്യതയുമില്ല; അതിനാല്‍, തിരുമേനിയുടെ ഈ പ്രസ്ഥാനത്തിന്റെ പ്രചോദനം ഒന്നുകില്‍ സമ്പത്ത് നേടുക അല്ലെങ്കില്‍ അധികാരം കൈക്കലാക്കുക എന്ന മോഹമോ അതുമല്ലെങ്കില്‍ തിരുമേനിക്ക് ബുദ്ധിഭ്രംശം ബാധിച്ചതോ ആയിരിക്കണം എന്ന സങ്കല്‍പമാണ് ആ വര്‍ത്തമാനത്തിന്റെയൊക്കെ പിന്നിലുള്ളത്. ഒന്നാമത്തെ നിലപാടില്‍ അവര്‍ അദ്ദേഹത്തോട് വിലപേശാന്‍ നോക്കുകയാണ്. രണ്ടാമത്തെ നിലപാടില്‍ ഞങ്ങള്‍ സ്വന്തം ചെലവില്‍ ചികിത്സിച്ച് തന്റെ മനോരോഗം മാറ്റിത്തരാമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ നിന്ദിക്കുകയാണ്. പ്രതിയോഗികള്‍ ഇത്തരം മൂഢ ഭാഷണങ്ങളുതിര്‍ക്കുമ്പോള്‍ അതിന് മറുപടി പറയുകയല്ലല്ലോ ഒരു മാന്യന്റെ സ്വഭാവം. മറിച്ച്, അത്തരം മൂഢ ജല്‍പനങ്ങളെ തീര്‍ത്തും അവഗണിച്ചുകൊണ്ട് തനിക്ക് പറയാനുള്ളത് പറയുകയായിരിക്കും ചെയ്യുക. ഉത്ബയുടെ വര്‍ത്തമാനത്തെ അവഗണിച്ചുകൊണ്ട് ഈ സൂറയില്‍ ചര്‍ച്ചാവിഷയമാക്കിയിട്ടുള്ളത് വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശത്തെ പരാജയപ്പെടുത്തുന്നതിനുവേണ്ടി മക്കയിലെ നിഷേധികള്‍ അന്ന് അനുവര്‍ത്തിച്ചിരുന്ന അത്യന്തം സത്യവിരുദ്ധവും ധിക്കാരപരവും സംസ്‌കാരഹീനവുമായ ശത്രുതയെയാണ്. അവര്‍ പ്രവാചകനോട് പറഞ്ഞു: താനെന്തുതന്നെ ചെയ്താലും തന്റെ ഒരു വര്‍ത്തമാനവും ഞങ്ങള്‍ കേള്‍ക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ ഹൃദയങ്ങള്‍ക്ക് മൂടികളിട്ടിരിക്കുന്നു. ചെവികള്‍ അടച്ചുപൂട്ടിയിരിക്കുന്നു. നമ്മള്‍ തമ്മില്‍ ഒരിക്കലും കൂടിച്ചേരാനനുവദിക്കാത്ത ഒരു മതില്‍ നമുക്കിടയില്‍ ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. അവര്‍ അദ്ദേഹത്തിന് സ്പഷ്ടമായി മുന്നറിയിപ്പ് നല്‍കി: 'താന്‍ തന്റെ ഈ പ്രബോധന പ്രവര്‍ത്തനം തുടര്‍ന്നുകൊള്ളുക. തനിക്കെതിരില്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ഞങ്ങളും ചെയ്യും.' അദ്ദേഹത്തെ തോല്‍പിക്കാന്‍ അവര്‍ കണ്ടെത്തിയ ഒരു പരിപാടി ഇതായിരുന്നു: അദ്ദേഹമോ ശിഷ്യന്മാരോ എവിടെവെച്ചെങ്കിലും ബഹുജനങ്ങളെ ഖുര്‍ആന്‍ കേള്‍പ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടാല്‍ ഉടനെ അവിടെ ബഹളം സൃഷ്ടിക്കുക. കൂക്കും വിളിയും കൂട്ടി ഖുര്‍ആന്‍ ആളുകള്‍ക്ക് കേള്‍ക്കാന്‍ വയ്യാതാക്കുക. വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ക്കു നേരെ വിപരീതമായ അര്‍ഥങ്ങള്‍ ധരിപ്പിച്ച് ബഹുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നതിനും അവര്‍ സോല്‍സാഹം യത്‌നിച്ചിരുന്നു. ഒരു കാര്യം പറഞ്ഞാല്‍ അവരത് മറ്റൊരു കാര്യമാക്കി അവതരിപ്പിക്കും. നേര്‍ക്കുനേരെ പറയുന്നതിനെ വളച്ചൊടിക്കും. സന്ദര്‍ഭത്തില്‍നിന്നും പശ്ചാത്തലത്തില്‍നിന്നും പദങ്ങളും വാക്കുകളും അടര്‍ത്തിയെടുത്ത് അവയോടൊപ്പം സ്വന്തമായി കുറെ വാചകങ്ങളും ചേര്‍ത്ത് പുതിയ പുതിയ ആശയങ്ങള്‍ സൃഷ്ടിക്കും. അങ്ങനെ ഖുര്‍ആനിനെയും അതവതരിപ്പിക്കുന്ന പ്രവാചകനെയും സംബന്ധിച്ച് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പവും മോശമായ അഭിപ്രായങ്ങളുമുണ്ടാക്കാന്‍ ശ്രമിച്ചു. വിചിത്രമായ വിമര്‍ശനങ്ങളും ഉന്നയിക്കപ്പെട്ടുകൊണ്ടിരുന്നു. അതിന്റെ ഒരു മാതൃക ഈ സൂറയില്‍ കാണിച്ചിട്ടുണ്ട്. ഒരു അറബി, അറബിഭാഷയില്‍ ചില വചനങ്ങള്‍ പറഞ്ഞാല്‍ അതിലെന്ത് ദിവ്യാദ്ഭുതമിരിക്കുന്നു എന്നവര്‍ ചോദിച്ചുകൊണ്ടിരുന്നു. അറബി അയാളുടെ മാതൃഭാഷയാണല്ലോ. തന്റെ മാതൃഭാഷയില്‍ അയാള്‍ക്ക് ഇഷ്ടമുള്ള വചനങ്ങള്‍ രചിക്കാം. അത് തനിക്ക് ദൈവത്തിങ്കല്‍നിന്ന് അവതരിച്ചുകിട്ടിയതാണെന്ന് വാദിക്കുകയുമാവാം. അമാനുഷ ദിവ്യാദ്ഭുതമാവുക, ഇയാള്‍ തനിക്കറിഞ്ഞുകൂടാത്ത മറ്റൊരു ഭാഷയില്‍ പെട്ടെന്ന് എണീറ്റുനിന്ന് സാഹിത്യസമ്പുഷ്ടവും സാരസമ്പൂര്‍ണവുമായ ഒരു പ്രസംഗം ചെയ്യുമ്പോഴാണ്. അപ്പോഴേ ഇത് അയാളുടെ വചനമല്ല, മുകളില്‍നിന്ന് അയാളിലേക്കിറങ്ങുന്ന വചനമാണ് എന്ന് മനസ്സിലാക്കാനൊക്കൂ. ഈ അന്ധവും ബധിരവുമായ എതിര്‍പ്പിന് മറുപടിയായി അരുളിയിട്ടുള്ളതിന്റെ ആകത്തുക ഇതാണ്: 1. ഇത് ദൈവം അവതരിപ്പിച്ച വചനങ്ങള്‍തന്നെയാകുന്നു. അറബിഭാഷയില്‍ത്തന്നെയാണിത് അവതരിപ്പിച്ചിട്ടുള്ളത്. അതില്‍ തുറന്ന് വിവരിച്ചിട്ടുള്ള യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ചേടത്തോളം അവിവേകികളായ ആളുകള്‍ അതിനകത്ത് ജ്ഞാനപ്രകാശത്തിന്റെ ഒരു കിരണവും കാണുകയില്ല. എന്നാല്‍, ബുദ്ധിയും ബോധവുമുള്ള ആളുകള്‍ അപ്രകാരം കാണുകയും അതിനെ പ്രയോജനപ്പെടുത്തുകയും ചെയ്യും. മര്‍ത്ത്യ മാര്‍ഗദര്‍ശനത്തിനുവേണ്ടി ഈ വേദം അവതരിപ്പിച്ചുവെന്നത് ദൈവത്തിന്റെ മഹത്തായ കാരുണ്യമാകുന്നു. ആരെങ്കിലും അതിനെ ശാപമായി കാണുന്നുവെങ്കില്‍ അതവരുടെ ദൗര്‍ഭാഗ്യമാകുന്നു. അതിനെ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ശുഭവാര്‍ത്തയുണ്ട്. അതില്‍നിന്ന് പുറംതിരിഞ്ഞുപോകുന്നവര്‍ ഭയപ്പെട്ടുകൊള്ളട്ടെ. 2. നിങ്ങള്‍ സ്വന്തം മനസ്സുകള്‍ മൂടിവെക്കുകയും കാതുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരിക്കുന്നുവെങ്കില്‍ കേള്‍ക്കാനിഷ്ടമില്ലാത്തവരെ കേള്‍പ്പിക്കുകയോ മനസ്സിലേക്ക് കാര്യങ്ങള്‍ ബലംപ്രയോഗിച്ച് കുത്തിയിറക്കുകയോ ചെയ്യാന്‍ പ്രവാചകനെ ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹം നിങ്ങളെപ്പോലെ ഒരു മനുഷ്യനാകുന്നു. കേള്‍ക്കുന്നവരെ മാത്രമേ അദ്ദേഹത്തിന് കേള്‍പ്പിക്കാനൊക്കൂ; ഗ്രഹിക്കുന്നവരെ മാത്രമേ ഗ്രഹിപ്പിക്കാനാവൂ. 3. നിങ്ങള്‍ക്ക് വേണമെങ്കില്‍ സ്വന്തം കണ്ണും കാതും അടച്ചുവെക്കാം. മനസ്സ് മൂടിവെക്കാം. പക്ഷേ, നിങ്ങളുടെ ദൈവം ഒരേയൊരു ദൈവമാണെന്നും നിങ്ങള്‍ അവന്റെയല്ലാതെ മറ്റാരുടെയും അടിമകളല്ല എന്നും ഉള്ളത് യാഥാര്‍ഥ്യംതന്നെയാകുന്നു. നിങ്ങളുടെ എതിര്‍പ്പുകൊണ്ട് ഈ യാഥാര്‍ഥ്യം മാറാന്‍ പോകുന്നില്ല. അതംഗീകരിക്കുകയും അതനുസരിച്ച് കര്‍മങ്ങള്‍ സംസ്‌കരിക്കുകയുമാണെങ്കില്‍ അതിന്റെ ഗുണം നിങ്ങള്‍ക്കുതന്നെ. അംഗീകരിക്കാന്‍ തയ്യാറില്ലെങ്കില്‍ അതിന്റെ നാശമനുഭവിക്കേണ്ടിവരുന്നതും നിങ്ങള്‍തന്നെ. 4. ഒന്നാലോചിച്ചുനോക്കുക. നിങ്ങള്‍ ആരോടാണ് ഈ നിഷേധവും ബഹുദൈവത്വവും അനുവര്‍ത്തിക്കുന്നത്? അപാരമായ ഈ പ്രപഞ്ചത്തെ നിര്‍മിച്ച ദൈവത്തോട്, ആകാശഭൂമികളുടെ സ്രഷ്ടാവിനോട്. അവനുണ്ടാക്കിയ അനുഗ്രഹങ്ങളാണ് നിങ്ങളീ ഭൂമിയില്‍ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അവന്‍ ഒരുക്കിത്തന്ന ആഹാരങ്ങള്‍കൊണ്ടാണ് നിങ്ങള്‍ നിലനില്‍ക്കുന്നത്. എന്നിട്ട് അവന്റെ നിസ്സാര സൃഷ്ടികളെ നിങ്ങള്‍ അവന്റെ പങ്കാളികളാക്കുന്നു. അത് മനസ്സിലാക്കിത്തരാന്‍ ശ്രമമുണ്ടാകുമ്പോള്‍ നിങ്ങള്‍ വിരോധത്താല്‍ പുറംതിരിഞ്ഞുപോകുന്നു. 5. ശരി, ഇനിയും അംഗീകരിക്കാന്‍ സന്നദ്ധമല്ലെങ്കില്‍ അറിഞ്ഞിരിക്കുക: ആദുവര്‍ഗത്തിനും സമൂദുവര്‍ഗത്തിനും മീതെ പൊട്ടിവീണതുപോലുള്ള ശിക്ഷ നിങ്ങള്‍ക്കു മീതെയും ആകസ്മികമായി പൊട്ടിവീഴാന്‍ തയ്യാറായിരിക്കുന്നു. എന്നാല്‍, ഈ ശിക്ഷ നിങ്ങളുടെ കുറ്റത്തിനുള്ള അന്തിമ ശിക്ഷയായിരിക്കുകയില്ല. പിന്നെ വിചാരണസഭയിലെ ചോദ്യവും നരകാഗ്നിയും ഉണ്ട്. 6. ഒരു മനുഷ്യന്റെ കൂടെ അയാള്‍ക്ക് നാലുപാടും വര്‍ണശബളമാക്കി കാണിച്ചുകൊടുക്കുന്ന പൈശാചിക ജിന്നുകളുണ്ടായിരിക്കുക എന്നത് മഹാദൗര്‍ഭാഗ്യംതന്നെയാകുന്നു. അവരുടെ മൂഢതകളെ അയാളുടെ മുന്നില്‍ ആകര്‍ഷകമാക്കി അവതരിപ്പിക്കുന്നു. അയാളെ ഒരിക്കലും ശരിയായി ചിന്തിക്കാന്‍ അനുവദിക്കുകയില്ല. മറ്റാരില്‍നിന്നും കേള്‍ക്കാനും സമ്മതിക്കുകയില്ല. ഇത്തരം അജ്ഞന്മാര്‍ ഇന്ന് ഇവിടെ പരസ്പരം ഉയര്‍ത്തുകയും വളര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഓരോരുത്തരും മറ്റുള്ളവരുടെ താളത്തിനൊത്ത് തുള്ളുന്നു. പക്ഷേ, അന്ത്യനാളില്‍ ആപത്ത് വരുമ്പോള്‍ ഓരോരുത്തരും പറയും: എന്നെ വഞ്ചിച്ചവരാരോ അവരെ കൈയില്‍ കിട്ടുകയാണെങ്കില്‍ ഞാനവരെ കാല്‍ക്കീഴിലിട്ട് ചവിട്ടിയരക്കും. 7. ഈ ഖുര്‍ആന്‍ ഒരു സുഭദ്രമായ വേദമാകുന്നു. നിങ്ങള്‍ സംഘടിപ്പിക്കുന്ന തന്ത്രങ്ങള്‍കൊണ്ടോ വ്യാജമായ ആയുധങ്ങള്‍കൊണ്ടോ ഇതിനെ പരാജയപ്പെടുത്താനാവില്ല. അസത്യം നേര്‍ക്കുനേരെ വന്നാലും ശരി, പര്‍ദക്കുപിന്നില്‍ മറഞ്ഞുനിന്ന് ആക്രമിച്ചാലും ശരി, ഖുര്‍ആനിനെ നിസ്‌തേജമാക്കുന്നതില്‍ അശേഷം വിജയിക്കാന്‍ പോകുന്നില്ല. 8. ഇന്ന് നിങ്ങള്‍ അനായാസം ഗ്രഹിക്കേണ്ടതിന് നിങ്ങളുടെ ഭാഷയില്‍ത്തന്നെ ഈ ഖുര്‍ആന്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ നിങ്ങള്‍ പറയുന്നു, ഇത് ഏതെങ്കിലും അനറബി ഭാഷയിലാണ് അവതരിക്കേണ്ടിയിരുന്നതെന്ന്. പക്ഷേ, നാം അനറബി ഭാഷയിലാണ് അവതരിപ്പിക്കുന്നതെങ്കില്‍ ഈയാളുകള്‍തന്നെ പറയും: 'ഇത് നല്ല തമാശ! അറബികളുടെ മാര്‍ഗദര്‍ശനത്തിനുവേണ്ടി ഇവിടെ ആര്‍ക്കും അറിഞ്ഞുകൂടാത്ത അനറബി ഭാഷയിലാണ് അരുളപ്പാടുകള്‍ വരുന്നത്!' വാസ്തവത്തില്‍ നിങ്ങള്‍ സന്മാര്‍ഗം ആഗ്രഹിക്കുന്നില്ല എന്നത്രെ ഇതിനര്‍ഥം. സന്മാര്‍ഗമംഗീകരിക്കാതിരിക്കാന്‍ എന്നും പുതിയ പുതിയ ഉപായങ്ങള്‍ നെയ്തുകൊണ്ടിരിക്കുകയാണ് നിങ്ങള്‍. 9. വല്ലപ്പോഴും ഇതുകൂടി ഒന്നാലോചിച്ചു നോക്കുക. ഈ ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍നിന്നുള്ളതാണ് എന്നതുതന്നെയാണ് യാഥാര്‍ഥ്യമെന്ന് വരുകയാണെങ്കില്‍, അതിനെ ഇത്ര രൂക്ഷമായി നിഷേധിക്കുന്ന നിങ്ങള്‍ക്ക് എന്തു പര്യവസാനമായിരിക്കും നേരിടേണ്ടിവരുക! 10. ഇന്ന് നിങ്ങള്‍ സ്വീകരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കിലും ഈ ഖുര്‍ആനിന്റെ സന്ദേശം സകല ചക്രവാളങ്ങളിലും വ്യാപിച്ചതായി അടുത്ത ഭാവിയില്‍ത്തന്നെ സ്വന്തം കണ്ണുകളാല്‍ കാണേണ്ടിവരും. അന്ന് അത് നിങ്ങളെ അതിജയിച്ചു കഴിഞ്ഞിരിക്കും. നിങ്ങളോട് പറഞ്ഞിരുന്നതെല്ലാം സത്യമായിരുന്നുവെന്ന് അപ്പോള്‍ ബോധ്യമാവുകയും ചെയ്യും. ശത്രുക്കള്‍ക്ക് ഇവ്വിധം മറുപടികള്‍ നല്‍കുന്നതോടൊപ്പം അതിസങ്കീര്‍ണമായിരുന്ന ആ സന്ദിഗ്ധഘട്ടത്തില്‍ വിശ്വാസികളും നബി(സ)തന്നെയും അഭിമുഖീകരിച്ചിരുന്ന പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ തിരിച്ചിട്ടുമുണ്ട്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അന്ന് പ്രബോധനം പോകട്ടെ, ഈമാനിന്റെ മാര്‍ഗത്തില്‍ നിലകൊള്ളുക എന്നതുതന്നെ ദുഷ്‌കരമായിരുന്നു. മുസ്‌ലിം ആയിരിക്കുന്നു എന്ന് വ്യക്തമായ ഓരോ വ്യക്തിയുടെയും ജീവിതം അത്യന്തം ദുസ്സഹമായിരുന്നു. ശത്രുക്കളുടെ ഭീകരമായ കൂട്ടായ്മയുടെയും നാലുപാടും വലയം ചെയ്തിട്ടുള്ള ശക്തികളുടെയും മുമ്പില്‍ അവര്‍ തികച്ചും അവശരും നിസ്സഹായരുമായിരുന്നു. ഈ അവസ്ഥയില്‍, നിങ്ങള്‍ യഥാര്‍ഥത്തില്‍ ദുര്‍ബലരും നിസ്സഹായരുമല്ലെന്നും, ഒരിക്കല്‍ ഒരാള്‍ അല്ലാഹുവിനെ തന്റെ നാഥനായി സ്വീകരിക്കുകയും ആ ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ ദൈവത്തിന്റെ മലക്കുകള്‍ അവരിലിറങ്ങിവരുകയും ഇഹലോകം മുതല്‍ പരലോകം വരെ അവരോടൊത്ത് നിലകൊള്ളുകയും ചെയ്യുമെന്നരുളിക്കൊണ്ട് ഒന്നാമതായി അവര്‍ക്ക് ധൈര്യം പകരുന്നു. അനന്തരം സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയും മറ്റുള്ളവരെ ദൈവത്തിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയും താന്‍ മുസല്‍മാനാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന മനുഷ്യനാണ് ഏറ്റവും ഉല്‍കൃഷ്ടനെന്ന് അരുളിക്കൊണ്ട് അവരില്‍ ആവേശവും ആദര്‍ശവീര്യവുമേറ്റുന്നു. അന്ന് നബി(സ)യെ ഏറ്റവുമധികം വിഷമിപ്പിച്ചിരുന്ന ചോദ്യം ഇതായിരുന്നു: ഈ പ്രബോധനത്തിന്റെ വഴിയില്‍ ഇത്രയേറെ സങ്കീര്‍ണമായ പ്രതിബന്ധങ്ങളുണ്ടായിരിക്കെ ഈ കരിമ്പാറകളില്‍നിന്ന് എങ്ങനെയാണ് പ്രബോധന സരണി തെളിഞ്ഞുവരുക? ഈ ചോദ്യത്തിന് അവിടത്തേക്ക് ഇപ്രകാരം പരിഹാരമരുളുന്നു: ഈ പാറകള്‍ കാഴ്ചയില്‍ അതികഠിനമാണെങ്കിലും ധാര്‍മികതയാകുന്ന വിശിഷ്ടായുധത്തിന് അവയെ പിളര്‍ക്കാനും ഉരുക്കാനും കഴിയും. ക്ഷമയോടെ അത് ഉപയോഗിക്കുക. വല്ലപ്പോഴും ചെകുത്താന്റെ പ്രകോപനത്തില്‍പ്പെട്ട് മറ്റേതെങ്കിലും ആയുധം പ്രയോഗിക്കാന്‍ തോന്നുമ്പോള്‍ ദൈവത്തില്‍ അഭയം തേടിക്കൊള്ളുക.