Malayalam Abridged Explanation of the Quran

Multiple Ayahs

Tags

Download Links

Malayalam Abridged Explanation of the Quran tafsir for Surah Al-Ahzab — Ayah 53

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَدۡخُلُواْ بُيُوتَ ٱلنَّبِيِّ إِلَّآ أَن يُؤۡذَنَ لَكُمۡ إِلَىٰ طَعَامٍ غَيۡرَ نَٰظِرِينَ إِنَىٰهُ وَلَٰكِنۡ إِذَا دُعِيتُمۡ فَٱدۡخُلُواْ فَإِذَا طَعِمۡتُمۡ فَٱنتَشِرُواْ وَلَا مُسۡتَـٔۡنِسِينَ لِحَدِيثٍۚ إِنَّ ذَٰلِكُمۡ كَانَ يُؤۡذِي ٱلنَّبِيَّ فَيَسۡتَحۡيِۦ مِنكُمۡۖ وَٱللَّهُ لَا يَسۡتَحۡيِۦ مِنَ ٱلۡحَقِّۚ وَإِذَا سَأَلۡتُمُوهُنَّ مَتَٰعٗا فَسۡـَٔلُوهُنَّ مِن وَرَآءِ حِجَابٖۚ ذَٰلِكُمۡ أَطۡهَرُ لِقُلُوبِكُمۡ وَقُلُوبِهِنَّۚ وَمَا كَانَ لَكُمۡ أَن تُؤۡذُواْ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓاْ أَزۡوَٰجَهُۥ مِنۢ بَعۡدِهِۦٓ أَبَدًاۚ إِنَّ ذَٰلِكُمۡ كَانَ عِندَ ٱللَّهِ عَظِيمًا ٥٣
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടു കൊണ്ട് പ്രവേശിക്കാനുള്ള അനുമതി ലഭിച്ച ശേഷമല്ലാതെ നബി -ﷺ- യുടെ വീട്ടിലേക്ക് നിങ്ങൾ പ്രവേശിക്കരുത്. ഭക്ഷണം പാകമാകുന്നത് കാത്തിരുന്നു കൊണ്ട് (അവിടുത്തെ വീട്ടിൽ) അധികനേരം നിങ്ങൾ ഇരിക്കരുത്. എന്നാൽ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാൽ നിങ്ങൾ അവിടെ പ്രവേശിക്കുക. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നിങ്ങൾ പിരിഞ്ഞു പോവുകയും ചെയ്യുക. പരസ്പരം വർത്തമാനം പറഞ്ഞു കൊണ്ടിരുന്ന് അവിടെ നിങ്ങൾ സമയം ചെലവഴിക്കരുത്. അങ്ങനെ നിങ്ങൾ അവിടെ കഴിച്ചു കൂട്ടുന്നത് നബി -ﷺ- യെ പ്രയാസപ്പെടുത്തുന്നുണ്ടായിരുന്നു. എന്നാൽ നിങ്ങളോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെടാൻ അവിടുന്ന് ലജ്ജിക്കുന്നു. അല്ലാഹുവാകട്ടെ സത്യം കൽപ്പിക്കാൻ ലജ്ജിക്കുകയില്ല. അതിനാൽ നബി -ﷺ- യുടെ വീട്ടിൽ അധികസമയം ചെലവഴിച്ചു കൊണ്ട് അവിടുത്തെ ഉപദ്രവിക്കരുതെന്ന് അവൻ നിങ്ങളോട് കൽപ്പിച്ചിരിക്കുന്നു. നബി -ﷺ- യുടെ ഭാര്യമാരോട് പാത്രമോ മറ്റോ പോലുള്ള എന്തെങ്കിലും ആവശ്യം നിങ്ങൾ ചോദിക്കുന്നെങ്കിൽ അതെല്ലാം ഒരു മറക്ക് പിന്നിൽ നിന്നു കൊണ്ട് ആവശ്യപ്പെടുക. മുഖാമുഖം നിന്നു കൊണ്ട്, നിങ്ങളുടെ കണ്ണുകൾക്ക് അവരെ കാണാവുന്ന നിലക്ക് അവ ആവശ്യപ്പെടരുത്. അല്ലാഹുവിൻ്റെ ദൂതരുടെ സ്ഥാനം പരിഗണിച്ചു കൊണ്ട് അവർക്കുള്ള സുരക്ഷയാണത്. അങ്ങനെ മറക്ക് പിന്നിൽ നിന്നു കൊണ്ട് ചോദിക്കുന്നതാണ് നിങ്ങളുടെ ഹൃദയങ്ങൾക്കും അവരുടെ ഹൃദയങ്ങൾക്കും കൂടുതൽ പരിശുദ്ധമായിട്ടുള്ളത്. പിശാച് നിങ്ങളുടെ ഹൃദയങ്ങളിലേക്കും അവരുടെ ഹൃദയങ്ങളിലേക്കും ദുർമന്ത്രണം നടത്തി കൊണ്ടും, തിന്മയെ അലങ്കരിച്ചു കൊണ്ടും പ്രവേശിക്കാതിരിക്കാനാണത്. (അല്ലാഹുവിൽ) വിശ്വസിച്ചവരേ! അല്ലാഹുവിൻ്റെ റസൂലിനെ സംസാരിച്ചിരുന്നു കൊണ്ട് ധാരാളം സമയം (അവിടുത്തെ വീട്ടിൽ) ചെലവഴിച്ചു കൊണ്ട് ഉപദ്രവിക്കുക എന്നത് നിങ്ങൾക്ക് യോജിച്ചതല്ല. അവിടുന്ന് മരിച്ച ശേഷം അവിടുത്തെ ഭാര്യമാരെ വിവാഹം കഴിക്കുക എന്നതും നിങ്ങൾക്ക് യോജിച്ചതല്ല. കാരണം, അവർ (അല്ലാഹുവിൽ) വിശ്വസിച്ചവരുടെയെല്ലാം മാതാക്കളാണ്. ഒരാൾക്ക് തൻ്റെ മാതാവിനെ വിവാഹം കഴിക്കാൻ പാടില്ല. അങ്ങനെ നബി -ﷺ- യെ ഉപദ്രവിക്കുക എന്നത് -അവിടുത്തെ മരണ ശേഷം നബിയുടെ ഭാര്യമാരെ വിവാഹം കഴിക്കൽ അവിടുത്തെ ഉപദ്രവിക്കുന്നതിൽ പെടും- നിഷിദ്ധവും, അല്ലാഹുവിങ്കൽ ഗുരുതരമായ തിന്മയായി എണ്ണപ്പെടുന്നതുമായ കാര്യമാണ്.