അല്ലാഹുവിൻ്റെ റസൂലേ! നീ ചിലപ്പോൾ രാത്രിയുടെ മൂന്നിൽ ഭാഗത്തെക്കാൾ കുറച്ച് നിസ്കരിക്കുന്നുണ്ടെന്ന് നിൻ്റെ രക്ഷിതാവായ അല്ലാഹുവിനറിയാം. മറ്റു ചിലപ്പോൾ രാത്രിയുടെ പകുതിയോളവും, ചിലപ്പോൾ മൂന്നിലൊന്നും നീ നിസ്കരിക്കുന്നുണ്ട്. നിന്നോടൊപ്പം (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ ഒരു സംഘവും അങ്ങനെ നിസ്കരിക്കുന്നുണ്ട്. അല്ലാഹുവാകുന്നു പകലിനെയും രാത്രിയെയും കണക്കാക്കുന്നതും, നിങ്ങളുടെ (നിസ്കാരത്തിൻ്റെ) സമയം കണക്കു വെക്കുന്നവനും. നിങ്ങൾക്ക് രാത്രിയുടെ സമയം ക്ലിപ്തപ്പെടുത്താനും കൃത്യമായി നിർണ്ണയിക്കാനും കഴിയില്ലെന്ന് അല്ലാഹുവിന് അറിയാം. അതിനാൽ സൂക്ഷ്മതക്ക് വേണ്ടി രാത്രിയുടെ ഭൂരിഭാഗവും നിങ്ങൾ നിസ്കരിക്കുകയും, അത് നിങ്ങൾക്ക് പ്രയാസകരമായി തീരുകയും ചെയ്തിരിക്കുന്നു. അതിനാൽ അല്ലാഹു നിങ്ങളോട് പൊറുത്തു തന്നിരിക്കുന്നു. ഇനി നിങ്ങൾക്ക് കഴിയുന്നത് പോലെ നിങ്ങൾ രാത്രി നിസ്കാരം നിർവ്വഹിക്കുക. രോഗം കൊണ്ട് പ്രയാസപ്പെടുന്ന രോഗികളും, അല്ലാഹുവിൽ നിന്ന് ഉപജീവനം പ്രതീക്ഷിച്ചു കൊണ്ട് യാത്ര ചെയ്യുന്നവരും, അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിച്ചും, അവൻ്റെ വചനം ഉന്നതമാകുന്നതിനും നിഷേധികളോട് യുദ്ധം ചെയ്യുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് അവന് അറിയാം. ഇവർക്കൊക്കെ രാത്രി നിസ്കാരം പ്രയാസകരമായിരിക്കും; അതിനാൽ നിങ്ങൾക്ക് രാത്രിയിൽ നിന്ന് കഴിയുന്നത്ര നിസ്കരിക്കുക. നിർബന്ധ നിസ്കാരങ്ങൾ അതിൻ്റെ ഏറ്റവും പൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുകയും, നിങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് സകാത്ത് നൽകുകയും ചെയ്യുക. അല്ലാഹുവിൻ്റെ മാർഗത്തിൽ നിങ്ങളുടെ സമ്പാദ്യം ചിലവഴിക്കുക. സ്വന്തത്തിനായി എന്തൊരു നന്മ നിങ്ങൾ മുൻകൂട്ടി ചെയ്തു വെക്കുന്നുണ്ടോ; അത് കൂടുതൽ നന്മയായും മഹത്തരമായ പ്രതിഫലമായും നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും. അല്ലാഹുവിനോട് പാപമോചനം തേടുക. തീർച്ചയായും അല്ലാഹു അവൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് അങ്ങേയറ്റം പൊറുത്തു കൊടുക്കുന്നവരും, അവരോട് ധാരാളമായി കാരുണ്യം ചെയ്യുന്നവനുമാകുന്നു.